Monday, 17 September 2018

Storyline

അറക്കൽ മന (ഭാഗം 8) സംഭവിച്ചതെന്തന്നറിയാതെ....ഷിനോജ് സുധീറിനെ നോക്കി...അവനാകെ പകച്ചുപോയിരുന്നു.. ഡാ....സുധീറെ എന്താ...എന്താപറ്റിയേ..ഷിനോജ് സുധീറിന്റെ ചുമലിൽ തട്ടി ചോദിച്ചു... അത്...അതവിടെ....ഒരു സ്ത്രീ രൂപം .. വണ്ടിയുടെ മുന്നില്....ഞാൻ.. ഞാൻ കണ്ടതാ...പക്ഷെ.. സുധീർ വിരൽചൂണ്ടുന്നിടത്തേക്ക് നോക്കിയ.. ഷിനോജിന് പക്ഷെ ഒന്നും കാണാനായില്ല... സമയം സന്ധ്യയോടടുക്കുന്നേയുള്ളു എങ്കിലും.. ഇരുൾ വീണ പ്രതീതിയാണ്. രണ്ടു പേരും വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും കണ്ണോടിച്ചു.. ഷിനോജിന് അവിടം എന്തോ ദുരൂഹമായി തോന്നിയെങ്കിലും അവനത് പുറത്ത് കാണിച്ചില്ല തനിക്ക് തോന്നിയതാവുമെടാ....സാരമില്ല കുറേനേരമായില്ലേ ഡ്രൈവ് ചെയ്യുന്നു...താ ..ഇനി ഞാൻ ഓടിക്കാം...നീ റെസ്റ്റെടുക്ക് എന്ന് പറഞ്ഞു ഷിനോജ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു..വീണ്ടും ചുറ്റും നോക്കി സുധീർ തിടുക്കത്തിൽ സീറ്റിൽ കയറിയിരുന്നു..അവർ യാത്ര തുടർന്നു. സമയം ഏഴുമണിയായി അകലെ ഒരു വെട്ടം കണ്ടു വണ്ടി അങ്ങോട്ട് വിട്ടു അറക്കൽ മനയിലേക്കുള്ള വഴി ചോദിക്കയാണ് ലക്ഷ്യം. അടുത്തെത്തിയപ്പോൾ അതൊരു ഓലമേഞ്ഞ ചായപ്പീടികയാണെന്ന് മനസ്സിലാക്കി അവരവിടെ ഇറങ്ങി. മുന്പിലാരേയും കാണാഞ്ഞ് ഇവിടെ ആരും ഇല്ലേ...സുധീർ വിളിച്ചു ചോദിച്ചു.. മറുപടിയൊന്നും കണ്ടില്ല. ഷിനോജ് അകത്തേക്ക് കയറി നോക്കി.... ആരാ...എന്ത് വേണം?...ചായയാണെങ്കില് ഇല്ല ..കടയടക്കാൻ പോവുകയാണ് പിറകിൽ നിന്നും ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ..പ്രായാധിക്യം കൊണ്ട് ശരീരം മെലിഞ്ഞൊട്ടി കൺപോളകൾ കൂടെ നരച്ച ഒരു മനുഷ്യ രൂപം .അസമയത്ത് പരിചയമില്ലാത്ത ആളുകളെ കണ്ടതു കൊണ്ടാകാം ഒരു ഭയം നിഴലിച്ചിരുന്നു ആ മുഖത്ത്. ചായ വേണ്ട...ഞങ്ങൾ കുറച്ചു ദൂരെ നിന്നാണ്. ഇവിടെ ഈ അറക്കൽ മനയിലേക്കുള്ള വഴി ഒന്ന് പറഞ്ഞു തരാമോ?.സുധീർ ചോദിച്ചു.. അറക്കൽ മന എന്ന് കേട്ട് അയാളുടെ മുഖത്ത് ഭയം നിഴലിക്കുന്നതായി ഷിനോജ് ശ്രദ്ധിച്ചു.. രണ്ടു പേരേയും സംശയത്തോടെ ഒന്ന് നോക്കി ഇവിടെ നിന്നും നേരെ പോയാൽ ഒരു കവലയിലെത്തും അവിടെ നിന്നും ഇടത്തോട്ട് കയറിയാൽ വലിയ ഒരു കവാടം കാണാം..അതാണ് മനയിലേക്കുള്ള വഴി..ധൃതിയിൽ പറഞ്ഞു നിർത്തി അയാൾ കടയടച്ചു. തന്റെ ടോർച്ച് തെളിച്ച് കടയുടെ എതിർ ദിശയിൽ വേഗം നടന്നു മറഞ്ഞു. അയാളുടെ ഈ പെരുമാറ്റം അവരെ അതിശയിപ്പിച്ചു. ഷിനോജ് വണ്ടി അയാൾ പറഞ്ഞ പ്രകാരംമുന്നോട്ടു വിട്ടു...ഇന്നത്തെ കാലത്ത് തെരുവ് വിളക്ക് പോലുമില്ലാത്ത നാടോ..സുധീർ മനസ്സിൽ കരുതി..ചുറ്റും ചീവിടുകളുടെ കർണ്ണകഠോരമായ ശബ്ദം അലയടിക്കുന്നു..ഇടതൂർന്ന് നിൽക്കുന്ന വന്മരങ്ങൾക്കിടയിലൂടെ അവരുടെ കാർ അറക്കൽ മന ലക്ഷ്യമാക്കി നീങ്ങി... മുന്നിൽ കണ്ട കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു കുറച്ചു ദൂരം പിന്നിട്ടപ്പോൾ ചെറിയൊരു കയറ്റത്ത് വലിയ പടിപ്പുര പോലൊരു കവാടം കണ്ടു..പഴകിദ്രവിച്ച മേലാപ്പിൽ നിന്നും ഓടുകൾ വീണുടഞ്ഞ് വഴിയിൽ ചിതറിവീണു കിടക്കുന്നു....കവാടത്തിനിരു വശത്തും സിംഹ പ്രതിമകൾ സ്ഥാപിച്ചത് തകർന്നു പോയതിന്റെ അവശിഷ്ടങ്ങൾ ...ഇരുവശത്തേക്കും അനന്തമായി നീളുന്ന പഴയ കരിങ്കൽ മതിലുകൾ.. പഴയ ഇരുമ്പു ഗേറ്റ് തുരുമ്പെടുത്തു ഇരുസൈഡിലേക്കുമായി കയറ്റിവച്ചിരിക്കുന്നതിൽ കാട്ടുചെടികൾ പടർന്നു കയറിയിരിക്കുന്നു ഷിനോജ് വണ്ടി അകത്തേക്ക് ഓടിച്ച് കയറ്റി ഏകദേശം ഇരുനൂറു മീറ്റർ അകലെ വരെ നീളുന്ന പാതയിലൂടെ സഞ്ചരിച്ച് അവർ മനയുടെ മുന്പ് എത്തി.. സുധീർ വണ്ടിയുടെ മൂന്ന് തവണ ഹോൺ മുഴക്കി... ജോലിക്ക് നിർത്തിയ തമിഴൻ രാജുവിനെ വിളിക്കാൻ വേണ്ടിയായിരുന്നു അത്.. ശബ്ദം കേട്ട് നൂറു കണക്കിന് കടവാവലുകൾ ചിറകടിച്ച് പറന്നു പോയെങ്കിലും അവനെ പുറത്തേക്ക് കണ്ടില്ല... ഇവനിതെവിടെ പോയി ....രാജൂ.....രാജൂ.....സുധീർ കുറേ വിളിച്ചു നോക്കിയെങ്കിലും ഒരു മറുപടിയും വന്നില്ല... കൈയ്യിൽ ഹമീദ്ക്ക ഏല്പിച്ച താക്കോൽ കൂട്ടവും ഒരു ടോർച്ചുമെടുത്ത് സുധീർ വാതിൽ തുറക്കാനായി പൂമുഖത്തേക്ക് കയറി...വണ്ടി നിർത്തി ഷിനോജ് പിറകെ ചെന്നു.. പെട്ടെന്ന് ശക്തമായ ഒരു കാറ്റ് വീശിയടിച്ചു..മരങ്ങൾ ആടിയുലഞ്ഞു എവിടെ നിന്നോ ഒരു ചെന്നായയുടെ ഓരിയിടൽ അന്തരീക്ഷത്തിൽ മുഴങ്ങി ജനലുകൾ കാറ്റിൽ തുറന്നടഞ്ഞു കൊണ്ടിരുന്നു...വലിയൊരു ശബ്ദത്തോടെ ഇടിവെട്ടി കൂടെ കോരിച്ചൊരിയുന്ന മഴയും...സുധീർ അമ്പരന്നു നില്കയാണ്... ഷിനോജ് ചുറ്റും നോക്കി അവനെന്തോ. .മനസ്സിലാക്കിയ പോലെ..സുധീറിന്റെ കൈയ്യിൽ നിന്നും താക്കോൽ കൂട്ടം വാങ്ങി വലതു കൈകയ്യിലടക്കി വച്ച് ആ കൈ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു എന്തോ മന്ത്രങ്ങൾ ഉരുവിട്ടു ശേഷം വാതിൽ തുറന്നു. .. ........ (തുടരും) (Shaby's)

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...