Monday, 17 September 2018

Storyline

ഹല്ലാ...ആരാ ഇത്...ഇക്കാക്ക് ഈ വഴിയൊക്കെ ഓർമ്മയുണ്ടോ...പടികടന്നടുത്തെത്തിയ സുധീറിനോട് നജ്മത്ത് പരിഭവത്തോടെ ചോദിച്ചു... ഓരോ തിരക്കുകളല്ലേ മോളേ...എന്തുണ്ട് വിശേഷം ...നിന്റെ പഠിത്തം എങ്ങിനെ പോകുന്നു ഇത് ലാസ്റ്റ് വർഷമല്ലേ ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ . ചെറു പുഞ്ചിരി തൂകികൊണ്ട് സുധീർ നജ്മത്തിനോട് കുശലം ചോദിച്ചു.... ങ്ഹാ... ഈ മാർച്ചോടു കൂടെ അതിനൊരു തീരുമാനമാവും ഇക്കാ. ..ഇങ്ങള് കയറി ഇരിക്ക് ഉപ്പ കുളിക്കണ് ണ്ട്.. ഇപ്പം വരും..ഞാൻ ചായയെടുക്കാട്ടോ...അവളകത്തേക്ക് പോയി.. സുധീർ ഉമ്മറക്കോലായിലെ തിണ്ടിലേക്കിരുന്നു...ബാപ്പയുടെ നിഴലായിരുന്ന ഹമീദ്ക്കാടെ കൈ പിടിച്ചു കൊണ്ട് താനിങ്ങോട്ട് വരാൻ വാശി പിടിക്കുമായിരുന്നു പണ്ട് ..ഹമീദ്ക്കാടെ ഭാര്യ ആയിഷുമ്മ ഉണ്ടാക്കുന്ന പുളിദോശ തനിക്കേറെ ഇഷ്ടമായിരുന്നു അത് കിട്ടാനായാണ് താൻ വാശി പിടിക്കുന്നതെന്നറിയാവുന്ന ഹമീദ്ക്ക വരുന്ന വഴിയിൽ മമ്മുണ്ണിക്കാടെ കടയിൽ കയറി ഉഴുന്നും വാങ്ങിയാണ് വരിക... ഇടയ്ക്കിടെ വരുന്ന എനിക്ക് വേണ്ടി ദോശയുണ്ടാക്കാൻ ഉഴുന്ന് ആയിഷുമ്മ എപ്പോഴും സ്റ്റോക്ക് വച്ചിരുന്നു..മക്കളേക്കാളേറെ സ്നേഹത്തോടെയാണവർ തന്നെ കണ്ടിരുന്നത് . പാവം ആയിഷുമ്മ മഞ്ഞപ്പിത്തം ബാധിച്ച് നാലു വർഷം മുമ്പ് ഒരു റമദാനിലെ ഇരുപത്തേഴാം രാവിനാണ് റബ്ബിലേക്ക് മടങ്ങിയത്...സുധീർ പഴയഓർമ്മകളിൽ മുഴുകിയിരിക്കെ കുളി കഴിഞ്ഞ് ഹമീദ്ക്ക ഉമ്മറത്തേക്ക് വന്നു.. മോൻ വന്നു കുറേ നേരായോ...അങ്ങട്ടൊന്ന് വരണം ന്ന് വിചാരിച്ചിരിക്കേനൂ ഞാൻ ന്തായാലും ഇയ്യിപ്പോ വന്നത് നന്നായി... നജ്മത്ത് ആവി പറക്കുന്ന രണ്ടു ഗ്ലാസ് ചായയും കൊണ്ട് വന്നു..ഒന്ന് സുധീറിന്റെ കൈയ്യിൽ കൊടുത്തു...ഇത് ഉപ്പാക്ക് മധുരല്ലാത്തത് ..എന്ന് പറഞ്ഞു ഹമീദ്ക്കാക്ക് ഒരു ഗ്ലാസ് നീട്ടി... ഹമീദ്ക്ക ഒരു മുറുക്ക് കുടിച്ച് മുഖം വക്രിച്ച് ദയനീയമായി അവളെ നോക്കി... ഇച്ചിരെ.. മധുരട്ടാലൊന്നും അന്റെ ബാപ്പ മരിക്കൂലെടി മോളെ...ഇയ്യൊരു തരിയിതിലിട്ട് താ..അയാൾ മകളോട് കെഞ്ചി ചോദിച്ചു.. അങ്ങനെയിപ്പൊ ഉപ്പ മധുരം കുടിക്കണ്ട ഷുഗർ 300 കടന്ന്ക്ക്ണ്. ഇന്നലെ അലി ഡോക്ടറെന്താ പറഞ്ഞതെന്ന് ഇങ്ങക്കറിയാലോ...ങ്ഹാ.. നജ്മത്ത് ഓർമ്മപ്പെടുത്തി . ഹമീദ്ക്ക സുധീറിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. ഇവളെ വേഗം ആരെയെങ്കിലും കൈയ്യിൽ പിടിച്ചു കൊടുക്കണം..ന്റെ ഉമ്മയാന്നാ ഓൾടെ വിചാരം..ങ്ഹാ... നമുക്കത് പെട്ടെന്ന് തന്നെ ചെയ്യാ...ന്തേയ് നജുമോളേ...സുധീർ ചിരിച്ചു കൊണ്ട് ചോദിച്ചു. ഒന്നു പോ ഇക്കാ ... നജ്മത്ത് നാണിച്ച് കൊണ്ട് വേഗം അകത്തേക്ക് പോയി....ആ പോക്ക് രണ്ടു പേരും പൊട്ടിച്ചിരിച്ചു.. സുധീർ ഹമീദ്ക്കാട് സ്വത്ത് വീതം വെക്കണതിനെ പറ്റി പറഞ്ഞു...കൂടാതെ രാമൻ വക്കീലിന്റെ നമ്പർ വാങ്ങി വിളിച്ചു നാളെ തറവാട്ടിലേക്ക് വരാനായി പറഞ്ഞേല്പിച്ചു. ഉപ്പ വല്ല ഒസ്യത്തും പറഞ്ഞിട്ടുണ്ടോ ഹമീദ്ക്കാ ?ഇങ്ങളോട് പറഞ്ഞിട്ടുണ്ടാകും എന്നാ ഉമ്മ പറഞ്ഞത്.എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ബാക്കി വച്ചിട്ടുണ്ടെങ്കിലതും നിവർത്തിക്കണം ...ഹക്കിടപാടുകൾ ബാക്കിയാക്കരുത്...സുധീർ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നു.. തീർച്ചയായും കുറച്ചു കാര്യങ്ങൾ ബാക്കി വച്ചു തന്നെയാണ് ബാപ്പ പോയത് . മൂപ്പർക്ക് പഴയ വീടുകളോടുള്ള താത്പര്യം അനക്കറിയാലോ...ഈയിടെ കുറച്ചു ദൂരെ ഒരു പഴയ മന വാങ്ങിയിരുന്നു . അറക്കൽ മന എന്നാ അതറിയപ്പെടുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ളതാണാ മന വർഷങ്ങളായി ആൾത്താമസമില്ലാതെ കിടക്കുകയാണത്... ഇരുപതേക്കറോളം സ്ഥലവും ഒരു വലിയ കുളവും വലിയ പത്തായപ്പുരയുമുള്ള വലിയ നാലുകെട്ടാണത്. അതിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ ശേഷമാണ് ബാപ്പ...ഹമീദ്ക്ക ഒരു നെടുവീർപ്പോടെ നിർത്തി വിങ്ങലോടെ സുധീറിന്റെ മുഖത്തേക്ക് നോക്കി .എന്റെ ഈ മടിയിൽ കിടന്നാ..ന്റെ ഇമ്പായി..മുഴുവനാക്കാനാവാതെ വിതുമ്പലടക്കാൻ പാടുപ്പെട്ടു ഹമീദ്ക്ക.. (ഇമ്പിച്ചിക്കോയ ഹാജിയാരെ ബാല്യകാല സുഹൃത്തായ ഹമീദ്ക്ക വിളിക്കണ പേരാണത്) സാരമില്ല..ഹമീദ്ക്കാ...പടച്ചോന്റെ വിധിക്ക് നമ്മൾ കീഴടങ്ങിയല്ലേ പറ്റൂ..സുധീർ ഉറ്റചങ്ങാതിയെ നഷ്ടപ്പെട്ട വൃഥപേറുന്ന വയോവൃദ്ധനായ ആ മനുഷ്യനെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു.. പിന്നെ മോനെ നീ ആ മന വരെയൊന്ന് പോകണം അവിടെയെല്ലാം കാടുപിടിച്ചു കിടക്കുകയാണ് അത് വൃത്തിയാക്കാനായി ഒരുത്തനെ ആക്കിയിരുന്നു. രാജു എന്നാണ് പേര് ഒരു തമിഴനാണ് ..നല്ല സ്വഭാവമുള്ള ചെക്കനാണ് ഇമ്പായിക്കോനെ വലിയ കാര്യമായിരുന്നു...കുറച്ചു ദിവസമായി അവന്റെ ഒരു വിവരവുമില്ല. എനിക്ക് തീരെ വയ്യാത്ത കാരണം ഒന്ന് പോയി നോക്കാനായില്ല.. ന്റെ.. കുട്ടിയവിടെ വരെ ഒന്ന് പോയി അന്വേഷിച്ചു അവിടത്തെ കാര്യങ്ങളൊക്കെ തിരക്കി വാ..ഇനിയെല്ലാം നീ വേണം നോക്കാനായിട്ട് എനിക്കും വയസ്സായില്ലേ...ഹമീദ്ക്ക പറഞ്ഞു നിർത്തി. ഓ...അതിനെന്താ ഞാൻ നാളെ തന്നെ പോകാം ഹമീദ്ക്കാ..എന്തായാലും ഭാഗം വെക്കണേന് മുന്പ് എല്ലാത്തിനെയും പറ്റി ഒരു ധാരണ വേണല്ലോ...എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ... സുധീർ യാത്ര പറഞ്ഞിറങ്ങി.

No comments:

Post a Comment

Harthal no need

അറുത്തെറിഞ്ഞതിലെത്ര നിനക്കെന്നുമെത്ര തനിക്കെന്നും തിട്ടമില്ലാതറ്റുപോവുമോ...വ്യർത്ഥലോകത്തിൻ പമ്പരവിഡ്ഢിയാം മാനുജാ...വെറുപ്പേറ്റിയകറ്റല്ലേ ക്ഷ...