❤
അവനവളുടെ വാട്സാപ്പ് സ്റ്റാറ്റസിലേക്ക് വീണ്ടും നോക്കി..ഇല്ല അവൾ ഓഫ് ലൈൻ തന്നെ..
വല്ലാത്ത നിരാശയോടെ മൊബൈൽ താഴെ വച്ചു. ശ്ശേ...ഈ പെണ്ണിതെന്തെടുക്കാ..? ഇനി അവൾക്കെന്തെങ്കിലും...!! ഹേയ്..വല്ല തിരക്കും
കാരണമാവും..
അവൻ സ്വയം സമാധാനിപ്പിച്ചു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ അക്ഷമയോടെ അവൻ വീണ്ടും തന്റെ വാട്സാപ്പ് തുറന്നു അവളുടെ പ്രൊഫൈൽ പരിശോധിച്ചു അവസാനം ഓൺലൈൻ വന്നത് രണ്ടു ദിവസം മുൻപ്. അന്ന് ബായ് പറഞ്ഞു പോയതാണ്..
അവളുടെ ഒരു മെസ്സേജെങ്കിലും കണ്ടില്ലെങ്കില് എന്തോ പോലെയാണ്..ആകെ മൂഡോഫാകും ..ദാവൂദ് ബെഡ്ഡിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കിടന്നു നോക്കി..ശ്ശേ... ഉറക്കവും വരുന്നില്ല ..പണ്ടാരം..!
തലയിണകൾ രണ്ടും കട്ടിലിന്റെ അറ്റത്ത് അടുക്കി വച്ച് ചുമരിൽ ചാരി തലയിൽ കൈകൾ കോർത്ത് വച്ച് അവൻ പഴയ കാലത്തേക്കൊരു റിവേഴ്സ് ഗിയറിട്ടു..
' ഫസീല'.. തന്റെ പ്രിയപ്പെട്ട കൂട്ടുകാരി. നീണ്ടു മെലിഞ്ഞാണെങ്കിലും അവളുടെ സുന്ദരമായ മുഖവും തൊണ്ടിപ്പഴം പോലോത്ത അധരങ്ങളും
നനുത്ത ചെറു ചെറു രോമരാജികൾ നിറഞ്ഞ കൈകളിൽ ഓൾടെ ബാപ്പ ഗൾഫിൽ നിന്നും കൊടുത്തയച്ച ഫാൻസി വാച്ചും പിന്നെ ഒരു ഗോൾഡ് ബ്രേസ്ലെറ്റും കെട്ടി പത്രാസ്സുകാട്ടിയുള്ള നടത്തവും കൂടെ നോക്കിനോക്കിയാൽ ആകെ ഒരു പ്രത്യേകതയുണ്ടവൾക്ക്.
ഓൾടെ
ചിരിയൊരു സംഭവമാണ്..തട്ടമിട്ട ഓൾടെ ആ ചിരി കണ്ടാല് നിവിൻ പോളി പറഞ്ഞ പോലെ ..പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂലെന്റെ ..സാറേ..
സഹപാഠി, അയൽപക്കത്തെ കുട്ടി എന്നതിനേക്കാൾ നമ്മുടെ ദാവൂദിന്റെ ചങ്ക് ദോസ്തുക്കളായ അലിയുടേയും ഫസീമിന്റേയും ഏക പെങ്ങളാണവൾ. അവരുടെ പ്രിയപ്പെട്ട കുഞ്ഞോൾ..ബാപ്പാടെ വാത്സല്യ തിടമ്പ്.
മദ്രസ്സ കാലം മുതൽ കൂടെ പഠിച്ചവരാണെങ്കിലും സഹപാഠിയെന്നതിൽ പരമായി അവനന്നൊന്നും തോന്നിയിരുന്നില്ല. രണ്ടു ജേഷ്ഠന്മാർക്ക് നടുവിൽ .. ഒരു കുഞ്ഞു മാലാഖയേ പോലെ അവൾ ഓത്തുപള്ളിയിൽ വന്നിരുന്നത് അവനോർത്തു..
അത്യാവശ്യം കുറച്ചു വികൃതിയും കമ്മിറ്റിക്കാരനായ ബാപ്പാടെ ഏക മകനെന്ന ഇച്ഛിര അഹങ്കാരവും കൂടെ ഉള്ളതോണ്ട് ദാവൂദ് അവിടുത്തെ ഒരു പ്രമുഖൻ തന്നെ ആയിരുന്നു..
ആയിടക്കാണ് സ്ഥലത്തെ ഏക എഞ്ചിനീയർ ഇബ്രാഹിംക്കാടെ മകൾ മുംതാസിനെ ഓൾടെ ബാപ്പ മദ്രസ്സയില് കൊണ്ട് ചേർത്തത്.
കാണാൻ വലിയ മൊഞ്ചൊന്നുമില്ലേലും പൈസക്കാരിയായ ആച്ചൂന്ന് വിളിക്കണ മുംതാസിനെ ചെക്കന്മാരെല്ലാം നോട്ടമിട്ടു ചെങ്ങായി അസൈനാർ ചൊടിപ്പിച്ചതനുസരിച്ച് നമ്മുടെ ദാവൂദ് ഒരു കൈ നോക്കാം എന്ന് തന്നെ കരുതി..
അതിനായി അവര് തമ്മിൽ ഒരു മത്സരം തന്നെ കാഴ്ച വച്ചു.
പിറ്റേന്ന് രാവിലെ ദാവൂദ് നേരത്തെ തന്നെ മദ്രസ്സയിലേക്ക് വച്ച് പിടിച്ചു. ഉപ്പാടെ പോക്കറ്റീന്ന് ഇസ്ക്കിയ പത്ത് രൂപയും കൈയ്യിൽ പിടിച്ച് മൂസക്കാന്റെ പീടികയിൽ നിന്ന് നല്ല ഭംഗിയുള്ള പുറന്തോടിനാൽ മനോഹരമായ കുറച്ചു മിഠായികൾ വാങ്ങി അവൻ പോക്കറ്റിൽ തിരുകി മദ്രസ്സയിലേക്ക് ചെന്നു.
ഭാഗ്യം ആരും തന്നെ എത്തിയിട്ടില്ല ...ങ്ഹേ..ദേ വരണൂ തന്നെ കണ്ടു അസൈനാർ എന്തോ അവനെന്തോ ഒളിച്ചു പിടിക്കുന്നുണ്ട് .
ഒരു വളിഞ്ഞ ചിരി പാസ്സാക്കി അവൻ അടുത്തേക്ക് വരുന്നുണ്ട്..
(തുടരും)
#shaby's
No comments:
Post a Comment